
ഇറാനിലെ പ്രക്ഷോഭം; 12000 പേർ കൊല്ലപ്പെട്ടെന്ന് ‘ഇറാൻ ഇന്റർനാഷണൽ’
ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭം മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. ഇറാനിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കുറഞ്ഞത് 12000 പേർ കൊല്ലപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. ‘ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം’ ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് വെബ്സൈറ്റ് ആരോപിക്കുന്നു. ഇതുവരെ പുറത്തുവന്നതിനേക്കാൾ ഏറെ കൂടുതലാണ് കണക്ക്. മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് കൂട്ടക്കൊലകൾ പ്രധാനമായും നടന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് സേന എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ‘അപ്രതീക്ഷിതമായ’ ഏറ്റുമുട്ടലുകൾ ആയിരുന്നില്ല ഇവയെന്നും, മറിച്ച് സംഘടിതവും ചിട്ടയുമായ കൂട്ടക്കൊലയാണ് നടന്നതെന്നും അവർ ആരോപിക്കുന്നു.
