
അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത
കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തവയാണ്.
മീസിൽസ് രോഗത്തെ രാജ്യം പൂർണ്ണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000-ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്.
നിരീക്ഷണത്തിൽ: രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർത്ഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ് . ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.
വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണ്.
