
കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; അക്രമിയെന്ന് സംശയിക്കുന്ന സ്ത്രീ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു
ഓട്ടവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. 25 ലേറെ പേർക്ക് പരിക്കേറ്റു. ടംബർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം.
ആറ് പേർ സ്കൂളിൽ വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. രണ്ട് പേരെ സമീപത്തെ വസതിയിലും മരിച്ച നിലയിൽ കണ്ടെത്തി. അക്രമിയെ സ്കൂൾ വളപ്പിനുള്ളിൽ സ്വയം ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്.
ഒരു വനിതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവ ശേഷം ആളുകളോട് പുറത്തിറങ്ങരുതെന്നും വാതിലുകൾ ലോക്ക് ചെയ്ത ശേഷം വീടുകൾക്കുള്ളിൽ തന്നെ ഇരിക്കണമെന്നും പൊലീസ് നിർദേശം നൽകിയിരുന്നു. അഞ്ച് മണിക്കൂറിന് ശേഷം പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ചു.
മറ്റേതെങ്കിലും പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കൂടുതൽ ഇരകൾ ഉണ്ടോയെന്നും പൊലീസ് അന്വേഷണം നടത്തി വരികയാണ്. 2,400 പേർ താമസിക്കുന്ന ടംബ്ലർ റിഡ്ജ് പട്ടണത്തിൽ അയൽ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പോലീസ് സംഘങ്ങളെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഈ ആഴ്ച സ്കൂൾ അടച്ചിടുവാനും നിർദേശം നൽകിയിട്ടുണ്ട്. ഗ്രേഡ് ഏഴ് മുതൽ 12 വരെ ഏകദേശം 175ഓളം വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്
