
യു.എസുമായി കരാറിൽ ഏർപ്പെട്ട് ഓപ്പൺ എ.ഐ
യു.എസുമായി ഓപ്പൺ എ.ഐ. കരാറിലെത്തിയതിന് പിന്നാലെ കൂട്ടബഹിഷ്കരണത്തിനുള്ള ആഹ്വാനവുമായി ചാറ്റ് ജി.പി.ടി. ഉപഭോക്താക്കൾ. 25 ലക്ഷം പേർ ഇതിനകം ചാറ്റ് ജി.പി.ടി. ഒഴിവാക്കിയെന്ന് ചാറ്റ് ജി.പി.ടി. ബഹിഷ്കരണാഹ്വാനവുമായി തുടങ്ങിയ ക്വിറ്റ് ജി.പി.ടി. എന്ന വെബ്സൈറ്റിൽ അവകാശപ്പെടുന്നു. 90 കോടിയിലേറെ ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമാണ് ചാറ്റ് ജി.പി.ടി. കഴിഞ്ഞയാഴ്ചയാണ് യു.എസ്. പ്രതിരോധ വകുപ്പിന്റെ രഹസ്യ നെറ്റ്‌വർക്കുകളുടെ ആവശ്യങ്ങൾക്കായി എ.ഐ. മോഡൽ വിന്യസിക്കുന്നതിന് ഓപ്പൺ എ.ഐ. കരാറിലെത്തിയത്.
കമ്പനിയുടെ ഈ നീക്കത്തിൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാറ്റ് ജി.പി.ടി. വിടുന്നതിനായി അമേരിക്കക്കാരെയും ലോകജനതയെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വെബ്സൈറ്റ് പറയുന്നു. ചാറ്റ് ജി.പി.ടി. ട്രംപിന്റെ കൊലയാളി റോബോട്ട് കരാർ ഏറ്റെടുത്തിരിക്കുകയാണ്. പുറത്തുകടക്കാനുള്ള സമയമായിരിക്കുന്നു. ഓപ്പൺ എ.ഐ. ആസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്താനും വെബ്സൈറ്റിൽ ആഹ്വാനമുണ്ട്.
