
ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുന്നതിന് ട്രംപ് ഭരണ കൂടം അംഗീകാരം നൽകി
വാഷിങ്ടൺ: യു.എസിൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുന്നതിന് ട്രംപ് ഭരണ കൂടം അംഗീകാരം നൽകി. കൂടുതൽ മരുന്നുകൾ യു.എസിൽ ഉൽപ്പാദിപ്പിക്കാൻ നിർമാതാക്കളെ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രമാണിത്. വ്യാഴാഴ്ച ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം എം.എഫ്.എൻ (മോസ്റ്റ് ഫാവറബിൾ നാഷൻ) എന്ന വിലനിർണ്ണയ കരാറിൽ ഒപ്പിടാത്തതും യു.എസിൽ നിർമാണയൂണിറ്റുകൾ ഇല്ലാത്തുതുമായ എല്ലാ മരുന്ന് കമ്പനികളെയും ഇത് ബാധിക്കും.
വൻകിട കമ്പനികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 120 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അതേസമയം ചെറിയ നിർമ്മാതാക്കളിൽ നിന്നുള്ള ഇനങ്ങൾക്ക് മറ്റൊരു 180 ദിവസത്തേക്ക് നിയമം ബാധകമാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.യു.എസുമായി കാരാറിൽ ഏർപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 15 ശതമാനം ആയി പരിമിതപ്പെടുത്തും. യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും.
