
അബ്ദുൽ റഹീം ഉടൻ തന്നെ നാട്ടിലെത്തും
റിയാദ്: സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. റിയാദ് സഹായ സമിതിയാണ് ഈ വിവരം പുറത്തുവിട്ടത്. നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എക്‌സിറ്റ് വിസ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ കൂടി അതിവേഗം പൂര്‍ത്തിയാക്കി റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൗദിയിലെ കോടതികള്‍ക്ക് ദീര്‍ഘകാല അവധി വരുന്നതിന് മുന്‍പ് റഹീമിനെ പുറത്തിറക്കി, മൂന്ന് ദിവസത്തിനകം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കാനാണ് റിയാദിലെ നിയമസഹായ സമിതിയും ഇന്ത്യന്‍ എംബസിയും ശ്രമിക്കുന്നത്. നീണ്ട 20 വര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്കും തടവ് ശിക്ഷയ്ക്കും ശേഷമാണ് അബ്ദുല്‍ റഹീം സ്വതന്ത്രനാകുന്നത്.
2006 ഡിസംബറിലാണ് റഹീം റിയാദില്‍ വെച്ച് അറസ്റ്റിലാകുന്നത്. ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി കേവലം 28 ദിവസങ്ങള്‍ക്കകമായിരുന്നു ദുരന്തം.
സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകന്‍ അനസ് അല്‍ ഫായിസിനെ പരിചരിക്കുന്നതിനിടയിലാണ് സംഭവം. യാത്രയ്ക്കിടയില്‍ കുട്ടി അക്രമാസക്തനാവുകയും അത് തടയാന്‍ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തില്‍ (ശ്വസന സഹായി) തട്ടുകയുമായിരുന്നു. ഉപകരണം വേര്‍പെട്ടുപോയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായി മരണപ്പെടുകയുമായിരുന്നു
