
ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന മാരക പരാദം ടെക്സസിലും? കന്നുകാലികളിൽ രോഗബാധ സംശയിക്കുന്നതായി റിപ്പോർട്ട്
ടെക്സസ് : മൃഗങ്ങളുടെയും മനുഷ്യരുടെയും മാംസം കാർന്നുതിന്നുന്ന മാരക പരാദപ്രാണിയായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ അമേരിക്കൻ അതിർത്തി കടന്നതായി ശക്തമായ സംശയം. ടെക്സസ് സംസ്ഥാനത്ത് ഇത്തരമൊരു രോഗബാധ സംശയിക്കുന്നതായി യു.എസ് കൃഷി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ മേഖലയിൽ ഈ ഭീതിജനകമായ പരാദത്തെ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ടെക്സസിലും ഇതിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെക്സിക്കൻ അതിർത്തിയിൽ നിന്ന് വെറും 50 മൈൽ മാത്രം അകലെയുള്ള തെക്കുപടിഞ്ഞാറൻ ടെക്സസിലെ ‘ലാ പ്രയോർ’ എന്ന ഗ്രാമത്തിലെ ഒരു കന്നുകാലി ഫാമിലാണ് സംഭവം. ഇവിടുത്തെ പശുക്കിടാങ്ങളിലാണ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി അയോവയിലെ യുഎസ്ഡിഎ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
“സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ഫീൽഡ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു,” യുഎസ്ഡിഎ ഔദ്യോഗികമായി അറിയിച്ചു
