കലിമ ചൊല്ലാന്‍ വിസമ്മതിച്ചു, പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നീതിയ്ക്കായി സ്വരമുയര്‍ത്തി സെലിബ്രിറ്റികളും

0

 

 

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊതുജനരോഷം ശക്തമാകുന്നു. പതിനാലു വയസ്സു മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി സുനിത മസീഹാണ് ക്രൂര ബലാല്‍സംഘത്തിനും പീഡനത്തിനും ഇരയായത്.

മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നു പാക്കിസ്ഥാനി ഡിജിറ്റല്‍ ന്യൂസ് സര്‍വീസായ ‘കറന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ബലാൽസംഗത്തിനിടെ ഇസ്ലാം മതം സ്വീകരിക്കാൻ അക്രമികള്‍ അവളോട് ആവശ്യപ്പെട്ടിരിന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പെണ്‍കുട്ടി നിരസിച്ചിരിന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ചു കളഞ്ഞു സ്വകാര്യ ഭാഗങ്ങളില്‍ കനത്ത പ്രഹരമേല്‍പ്പിച്ചത്. അതേസമയം സുനിത മസീഹായ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ പാക്കിസ്ഥാനി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

“ജസ്റ്റിസ് ഫോര്‍ സുനിത മസീഹ്” എന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശക്തമായ പ്രചാരണം പാക്ക് സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. മനുഷ്യരാശി ഇരുണ്ട ഗര്‍ത്തത്തിന്റെ അഗാധതയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നുവെന്നും ഓരോ പുതിയ കേസും അസ്വസ്ഥത ഉളവാക്കുന്നുവെന്നും നടനും നിര്‍മ്മാതാവും മോഡലുമായ അഡ്നാന്‍ സിദ്ദിഖി ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് നമ്മള്‍ ധാര്‍മ്മികമായി അധഃപതിച്ച രാക്ഷസന്‍മാരായി മാറുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

‘ഫൈസലാബാദില്‍ വെറും 14 വയസ്സുമാത്രമുള്ള സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ അവളുടെ മുടി വടിച്ചുകളഞ്ഞു. നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യുന്നതല്ലേ, ഇവിടെയും ശബ്ദമുയര്‍ത്തേണ്ടേ?” പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ അര്‍മീന റാണാ ഖാന്‍ ട്വീറ്റ് ചെയ്തു.

You might also like