
കോംഗോയിൽ രണ്ട് സ്കൂളുകൾക്ക് തീപിടിച്ച് 24 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കിഴക്കൻ കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുക്കാവു (Bukavu) നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പെട്ട് കുറഞ്ഞത് 24 സ്കൂൾ വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ABC News റിപ്പോർട്ട് ചെയ്യുന്നു.
മരിച്ചവരിൽ 19 പെൺകുട്ടികളും 5 ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് നഗരത്തിന്റെ നിയന്ത്രണമുള്ള പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരിഭ്രാന്തരായ കുട്ടികൾ ഒരുമിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്.
ക്ലാസ് മുറികളിൽ നിന്ന് പുറത്തുകടക്കാനുള്ള പ്രധാന വഴി വളരെ ഇടുങ്ങിയതായിരുന്നുവെന്ന് പ്രാദേശിക അഡ്മിനിസ്ട്രേറ്ററായ മോസ് ലുബാല വ്യക്തമാക്കിയതായി ABC News എടുത്തുപറയുന്നു.
ഇതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ പല കുട്ടികളും കെട്ടിടത്തിന്റെ ജനലുകളിലൂടെ പുറത്തേക്ക് ചാടാൻ നിർബന്ധിതരായി. ഈ പരിഭ്രാന്തിക്കിടയിൽ നിരവധി വിദ്യാർത്ഥികൾ താഴെ വീഴുകയും മറ്റുള്ളവരുടെ ചവിട്ടേൽക്കുകയുമായിരുന്നു
ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഒരു സാധാരണ വീടിനാണ് ആദ്യം തീപിടിച്ചതെന്ന് ലുബാല പറഞ്ഞു. ഇവിടെയുള്ള ഭൂരിഭാഗം വീടുകളും മരം കൊണ്ട് നിർമ്മിച്ചതായതിനാലാണ് തീ വളരെ പെട്ടെന്ന് സമീപത്തെ ഉജാമാ പ്രൈമറി സ്കൂളിലേക്കും ഫുറാഹ സെക്കൻഡറി സ്കൂളിലേക്കും ആളിപ്പടർന്നത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വൻതോതിൽ പരിക്കേറ്റ 29-ഓളം പേർ നിലവിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
