വിശുദ്ധനാടിന്റെ സമാധാനത്തിനായി ജെറുസലേമില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന

0

 

 

ജെറുസലേം: സമീപകാലത്തുണ്ടായ വിഭാഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നു സമാധാന അന്തരീക്ഷം അന്യമായ വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി വിവിധ സഭകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍. ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ ക്രിസ്തീയ വിദ്യാഭ്യാസ കാര്യാലയത്തിന്റെ സഹകരണത്തോടെയാണ് നാടിന്റെ സമാധാന പുനഃസ്ഥാപനത്തിനായി സംയുക്ത പ്രാര്‍ത്ഥന നടത്തിയത്. ‘അല്‍-സാബില്‍ പലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ദി തിയോളജി ഓഫ് എക്യുമെനിക്കല്‍ ലിബറേഷന്‍’ ജെറുസലേമിലെ ഡൊമിനിക്കന്‍ ഫ്രിയാര്‍മാരുടെ കീഴിലുള്ള സെന്റ്‌ സ്റ്റീഫന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിവിധ സഭകളില്‍ നിന്നുള്ള നൂറ്റിഎഴുപതോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.

ആരാധനയും ഗാന ശുശ്രൂഷയും, സുവിശേഷ വായനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും കൂട്ടായ്മയുടെ ഭാഗമായിരുന്നു. സുറിയാനി ഭാഷയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ..’ എന്ന പ്രാര്‍ത്ഥന ഉരുവിട്ടാണ് കൂട്ടായ്മ അവസാനിച്ചത്. വിശുദ്ധ നാട്ടിലെ വിവിധ വിശ്വാസ സമൂഹങ്ങളില്‍ നിന്നുള്ള വൈദികരും കൂട്ടായ്മയില്‍ പങ്കെടുത്തു. പ്രധാനപ്പെട്ട അഞ്ചു സ്കൂളുകളില്‍ നിന്നുമായിരുന്നു കൂട്ടായ്മയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വന്നത്. പരിപാടിയുടെ അവസാനം വിവിധ സ്കൂളുകളുടെ ഡയറക്ടര്‍മാര്‍ സന്ദേശം പങ്കുവെച്ചു. ഭാവിയില്‍ ഇതുപോലുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഡയറക്ടര്‍മാര്‍ പ്രധാനമായും മുന്നോട്ടുവെച്ചു.

You might also like