പുസ്തകങ്ങളെ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാം; ഇന്ന് വായനാദിനം

0

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അല്‍ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു വലിയ മനുഷ്യന്റെ പി എന്‍ പണിക്കരുടെ ഓര്‍മ്മ ദിനമാണ് ഇന്ന്. ഇദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍.
സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്. 1996 ജൂണ്‍ 19 മുതലാണ് വായനാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. വായനയെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്ബോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട്, കുഞ്ഞുണ്ണി മാഷിന്റെ കവിത. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും’ എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാന്‍ ഈ കവിത നമ്മെ സഹായിക്കും.

ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന. നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും വായന സ്വാധീനിക്കുന്നു. നമ്മുടെ അറിവുകളെയും ചിന്തകളെയും ധാര്‍മിക മൂല്യങ്ങളെയും വളര്‍ത്തുവാന്‍ ഇതിനു കഴിയും. അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല, വായനയുടെ മാത്രമേ നമുക്ക് അറിവ് നേടാന്‍ കഴിയുള്ളൂ. അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുന്നാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇന്ന് പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവിനേക്കാള്‍ കൂടുതല്‍ ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് പുസ്തക വായനയിലൂടെ ലഭിക്കുന്ന ആ അനുഭൂതി ഈ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുകയില്ല. അതിനാല്‍ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെക്കാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായന ഒരു ശീലമായി തന്നെ നാം മാറ്റണം, അതിന് ഒരു തുടക്കമാവട്ടെ ഈ വായനാദിനം.

You might also like