ക്രൈസ്തവർക്ക് അൾജീരിയൻ കോടതികൾ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ

0

അള്‍ജിയേഴ്സ്: വിവിധ കേസുകളിൽ ക്രൈസ്തവർക്കെതിരെ വിവേചനപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന അൾജീരിയൻ ജുഡീഷ്യറിയുടെ നടപടിയിൽ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസം പങ്കുവെച്ചതിന്റെ പേരിലും, മതനിന്ദ നടത്തിയെന്നാരോപിച്ചും വിവിധ കോടതികൾ ക്രൈസ്തവ വിശ്വാസികളെ ശിക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള ഏതാനും കേസുകൾ കമ്മീഷൻ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. മാർച്ച് മാസത്തില്‍, ഹമീദ് സൗദത്ത് എന്ന നാല്‍പ്പത്തിരണ്ടു വയസ്സുള്ള ക്രൈസ്തവ വിശ്വാസി പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു എന്നതിന്റെ പേരിൽ അഞ്ചുവർഷം ശിക്ഷിച്ച വിധി ഒറാൻ സിറ്റി കോടതി ശരിവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി.

ഇസ്ലാം മതസ്ഥരുടെ വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന പുസ്തകങ്ങൾ പ്രിന്റ് ചെയ്തതിനും, ആളുകൾക്ക് നല്കിയതിനും ഒറാനിലെ കോടതി റാച്ചിദ് മുഹമ്മദ് എന്നൊരു പാസ്റ്ററായ പുസ്തക കടക്കാരനെ ഒരു വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചതാണ് മറ്റൊരു സംഭവം. 2020ൽ സർക്കാർ അടച്ചുപൂട്ടിയ മൂന്ന് പ്രൊട്ടസ്റ്റൻറ് ദേവാലയങ്ങൾ സീൽ ചെയ്യാൻ ഒറാനിലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടതും അടുത്തിടെയാണ്. ഈ കേസുകളെല്ലാം അള്‍ജീരിയന്‍ ക്രൈസ്തവരുടെ മത സ്വാതന്ത്ര്യത്തെയും, വിശ്വാസത്തെയും ഹനിക്കാനുള്ള ശ്രമങ്ങളാണെന്ന് മത സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷന്റെ കമ്മീഷണറായ ഫ്രെഡറിക്ക് ഡേവ് പറഞ്ഞു.

മതസ്വാതന്ത്ര്യ വിഷയത്തിലുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കാൻ വേണ്ടി അപ്പീൽ കേസുകളിൽ അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരിൽ അള്‍ജീരിയയെ സ്പെഷ്യൽ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ 2021ലെ വാർഷിക റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ സുവിശേഷം പങ്കുവെച്ചു എന്നതിന്റെ പേരിൽ നിരവധി ക്രൈസ്തവ വിശ്വാസികളെ അൾജീരിയ തടങ്കലിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പ്യൂ റിസേർച്ച് സെന്ററും റിപ്പോർട്ട് ചെയ്തിരുന്നു.

You might also like