TOP NEWS| നൈജീരിയയിലെ ആരാധനാലയത്തിൽ വെടിവെയ്പ്പ്: രണ്ടു ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടു; 100ലധികം പേരെ തട്ടിക്കൊണ്ടുപോയി

0

 

കടൂണ: നൈജീരിയയില്‍ കടൂണ സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ക്രൈസ്തവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കകൗ ഡാജിയിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടു പോയ ക്രൈസ്തവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കടൂണ മേഖലയിലെ അരക്ഷിതാവസ്ഥ തീവ്രവാദത്തിന് അനുയോജ്യമായ കേന്ദ്രം സൃഷ്ടിക്കുകയാണെന്ന് ഓപ്പൺ ഡോർസ് സബ് സഹാറൻ ആഫ്രിക്ക വക്താവ് ജോ ന്യൂഹൗസ് ആരോപിച്ചു. വിഷയത്തിൽ സർക്കാർ പൗരന്മാരോട് കടുത്ത നീതിനിഷേധമാണ് തുടരുന്നതെന്നും ഇത് നിലവിലെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ കടൂണ റവ. ജോസഫ് ഹയ, ദേശീയ മാധ്യമമായ ‘പൊളിറ്റിക്സ് നൈജീരിയ’യോട് പറഞ്ഞു.

ഓപ്പൺ ഡോർസിന്റെ 2021 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 2019 നവംബർ മുതല്‍ 2020 ഒക്ടോബർ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന പദ്ധതിയോടു കൂടി 2009-ല്‍ ബൊക്കോഹറം സംഘടന പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. ഇക്കാലയളവില്‍ നിരവധി തീവ്രവാദ ആക്രമണങ്ങൾ സംഘടന രാജ്യമെമ്പാടും നടത്തിയിരിന്നു. തീവ്രവാദ ചിന്താഗതി പുലർത്തുന്ന ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിന്റെ എല്ലാ ഭീകരതയ്ക്കും ഇരയാകുന്നത് ക്രൈസ്തവ സമൂഹമാണ്.

You might also like