ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ ആഫ്രിക്കൻ ഇസ്ലാമിക തീവ്രവാദി അറസ്റ്റില്‍

0

നെയ്റോബി: ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ, കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ വിലയിട്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദി കോംഗോയില്‍ അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോട്ടാര, തുര്‍ക്കി സലിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന റഷീദ് മൊഹമ്മദ്‌ സലിമിനേയും കൂടെയുള്ള രണ്ടുപേരേയും യുവാക്കള്‍ പിടികൂടി കോംഗോ സുരക്ഷാ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ്‌ സലിം കെനിയന്‍ തീവ്രവാദ വിരുദ്ധ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. കോംഗോയിലെ ബെനിയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ്‌ സലിമെന്ന് അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉഗാണ്ട ആസ്ഥാനമായുള്ള തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിക പോരാളി സംഘടനയായ ‘അലയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ (എ.ഡി.എഫ്) കമാന്‍ഡറായ സലിം, ക്രിസ്ത്യാനികളുടെയും, പോലീസിന്റേയും കഴുത്തറക്കുന്നതിന്റെ ചിത്രങ്ങളും ലഘു വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്‍ കോംഗോ സുരക്ഷാ പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ‘ഐ.സി.സി’യോട് വെളിപ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍ എ.ഡി.എഫ് കോംഗോയിലെ നോര്‍ഡ് കിവു, ഇടുരി പ്രവിശ്യകളില്‍ നടത്തിയ നിഷ്ടൂരമായ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരകണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30-ന് കോംഗോയും ഉഗാണ്ടയും എ.ഡി.എഫ് നെതിരെ ഒരു സംയുക്ത ഓപ്പറേഷന് തുടക്കം കുറിച്ചിരുന്നു. എ.ഡി.എഫ് ഇല്ലാതാകുന്നത് വരെ തങ്ങളുടെ സൈനികര്‍ കോംഗോയില്‍ തുടരുമെന്ന് കഴിഞ്ഞ മാസമാണ് ഉഗാണ്ട പ്രഖ്യാപിച്ചത്.

‘എ.ഡി.എഫ്’ന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ കോംഗോ സൈനികന്‍ ഉള്‍പ്പെടെയുള്ളവരെ കൊല ചെയ്തതെന്ന് സലിം പറഞ്ഞതായി ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെനിയയിലെ മൊംബാസയിലെ പ്രശസ്തമായ മോസ്കില്‍ വെച്ചാണ് സലിം തീവ്രവാദവുമായി ബന്ധപ്പെടുന്നത്. ഇയാള്‍ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായും, ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക് ഉപരോധത്തില്‍ പങ്കെടുത്തതായും സംശയിക്കപ്പെടുന്നുണ്ട്. സലീമിനെ കോംഗോ കെനിയക്ക് കൈമാറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

You might also like