നൈജീരിയൻ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളിൽ ക്രൈസ്തവർ കൊല്ലപ്പെടാൻ സാധ്യത വളരെ കൂടുതലെന്ന് റിപ്പോര്‍ട്ട്

0

അബൂജ: നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർ കൊല്ലപ്പെടാൻ ഏഴു മുതൽ 10 ശതമാനം വരെ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. ‘ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’ എന്ന സംഘടനയാണ് റിപ്പോർട്ടിന് പിന്നിലെ ഗവേഷണം നടത്തിയത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെ മുസ്ലിം വിശ്വാസികളെക്കാള്‍ 9.6 % കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടു. 2020 ഒക്ടോബർ മുതൽ സെപ്റ്റംബർ 2021 വരെ പ്രസ്തുത കണക്ക് 7.8 ശതമാനത്തിലേക്ക് കുറഞ്ഞു. മുസ്ലിം മതസ്ഥരുമായി തുലനം ചെയ്യുമ്പോൾ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകാൻ 59% സാധ്യത കൂടുതലാണെന്ന് 2019നും 2020 നും ഇടയിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് മഞ്ഞുമലയുടെ മുകൾവശം മാത്രമാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ യുകെയിലെയും അയർലണ്ടിലെയും ഡയറക്ടർ ഓഫ് അഡ്വക്കസി ആൻഡ് പബ്ലിക് അഫയേഴ്സ് പദവി വഹിക്കുന്ന ഡോ. ഡേവിഡ് ലാൻഡ്രം പറഞ്ഞു. ഇസ്ലാം മത തീവ്രവാദികളുടെ ആക്രമണങ്ങൾ തടയുന്നതിൽ നൈജീരിയൻ സർക്കാർ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു. പൗരന്മാർക്ക് സുരക്ഷ കൊടുക്കുകയാണ് ഒരു സർക്കാരിന്റെ പ്രഥമ ചുമതലകളിൽ ഒന്നെന്നും, അക്കാര്യത്തിൽ സർക്കാർ പരാജയപ്പെടുകയാണെന്നും ഡേവിഡ് ലാൻഡ്രം വിശദീകരിച്ചു. 

അക്രമ സംഭവങ്ങളെ വിലകുറച്ചു കാണുന്ന നൈജീരിയൻ സർക്കാരിന്റെ നയങ്ങൾ അക്രമ സംഭവങ്ങൾക്ക് തടയിടാൻ ഫലപ്രാപ്തമാകുന്നില്ല. കൊള്ള, അഴിമതി തുടങ്ങിയ മറ്റു കാരണങ്ങളും ഉണ്ടെങ്കിലും, അക്രമ സംഭവങ്ങളുടെ മൂല കാരണം തീവ്ര ഇസ്ലാമിക ചിന്താഗതിയാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ലെന്നും ഡേവിഡ് ലാൻഡ്രം കൂട്ടിച്ചേർത്തു. ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിന് പുറമേ, ദേവാലയങ്ങള്‍, പള്ളിമേടകള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി സഭയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിപ്പിക്കുന്നതും ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് തീവ്രവാദികള്‍ കണക്കാക്കുന്നത്.

You might also like