വിഴിഞ്ഞം സമരത്തിന് ‌ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സീറോ മലബാർ സഭ.

0

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശമക്കളുടെ സമരത്തിന് സീറോ മലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സഭയുടെ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ ഇന്നലെ സമരമുഖത്തെത്തി യാണ്, അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശമക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിഴിഞ്ഞത്തു നടക്കുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേ ശജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

കടൽകയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങൾ, തൊഴിൽനഷ്ടം, മത്സ്യലഭ്യതയിൽ വന്ന കുറവ് തുടങ്ങിയവ വൻ ഭീഷണി ഉയർത്തുന്നതിനിടയിലാണു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം ഭീഷണിയായി തീരദേശവാസികളുടെ മുകളിൽ ഉയരുന്നത്. തീരജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ കേരള സമൂഹം ഒന്നടങ്കം അണിചേരണമെന്ന് കമ്മീഷൻ അഭ്യർഥിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയിൽ, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, ഫാ. മാത്യു മൂന്നാറ്റുമുഖം, ജസ്റ്റിൻ മാറാട്ടുകളം തുടങ്ങിയവർ പ്രസംഗിച്ചു.

You might also like