സെര്‍ബിയയിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ ക്രൈസ്തവരുടെ കടുത്ത പ്രതിഷേധം

0

ബെല്‍ഗ്രേഡ്: യൂറോപ്യന്‍ രാജ്യമായ സെര്‍ബിയയില്‍ ഈ വരുന്ന സെപ്റ്റംബര്‍ 17-ന് നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ രാജ്യത്തെ ക്രൈസ്തവരുടെ കടുത്ത പ്രതിഷേധം. പ്രൈഡ് പരേഡ് റദ്ദാക്കുകയോ അല്ലെങ്കില്‍ നീട്ടിവെക്കുകയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയത്. ഓരോ വര്‍ഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളാണ് ഗേ പ്രൈഡ് പരേഡിന് വേദിയാകാറുള്ളത്. ഇത്തവണ ബെല്‍ഗ്രേഡില്‍ നടക്കുവാനിരിക്കുന്ന പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവര്‍ രംഗത്തുവന്നത്.

യൂറോ പ്രൈഡ് പരേഡ് പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രൈഡ് പരേഡ് നടത്തരുതെന്നും പരേഡിനെതിരെ സംഘടിപ്പിച്ച കൂറ്റന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ പറഞ്ഞു. മെത്രാന്മാര്‍ക്ക് പുറമേ നിരവധി വൈദികരും റാലിയില്‍ പങ്കെടുത്തു. “നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, കുരിശും അടക്കവുമുള്ള ക്രിസ്തീയ പ്രതീകങ്ങള്‍ ഉയര്‍ത്തിയുമായിരിന്നു റാലി. സ്വവര്‍ഗ്ഗ ബന്ധം എന്ന മാരക തിന്‍മയ്ക്കെതിരെ വലിയ മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങി.

റഷ്യയുടെയും ചൈനയുടെയും സഹായത്തിന്റെ പിന്‍ബലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ സെര്‍ബിയ അംഗത്വം നേടുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മോസ്കോയോടുള്ള അനുഭാവം പ്രകടിപ്പിച്ചുക്കൊണ്ട് പ്രതിഷേധക്കാരില്‍ ചിലര്‍ റഷ്യന്‍ പതാകയും ഉയര്‍ത്തി പിടിച്ചിരുന്നു. യൂറോ പ്രൈഡ് പരേഡിന് വിലക്കേര്‍പ്പെടുത്തുന്നതിനെ സെര്‍ബിയയിലെ ഒരു ഐക്യരാഷ്ട്ര സഭാ പ്രതിനിധി വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഇതിനു മുന്‍പും സെര്‍ബിയന്‍ സര്‍ക്കാരുകള്‍ പ്രൈഡ് പരേഡിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമീപകാലത്ത് സെര്‍ബിയയില്‍ നടന്ന നടന്ന പ്രൈഡ് പരേഡുകള്‍ സമാധാനപരമായിരുന്നെങ്കിലും 2000-ത്തിന്റെ തുടക്കത്തില്‍ നടന്ന ചില പ്രൈഡ് പരേഡുകള്‍ അക്രമത്തിലാണ് കലാശിച്ചത്. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രൈഡ് പരേഡിന് വേദിയായത്.

You might also like