നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; 40 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം

0

കടുണ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയായിക്കൊണ്ടിരിക്കുന്ന നൈജീരിയയിലെ കടുണ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ നടത്തിയ പുതിയ ആക്രമണ പരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ തട്ടിക്കൊണ്ടുപോയി. കൌര പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ കാഗോരോയിലെ മാലാഗം കമ്മ്യൂണിറ്റിയില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മാലാഗം, സോക്വോങ്ങ് കമ്മ്യൂണിറ്റികളിലായി നടന്ന ആക്രമണങ്ങളില്‍ 36 പേരും, കച്ചിയയിലെ ഉങ്ങ്വാന്‍ ഗ്രമത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ലിയുഎ) വചനപ്രഘോഷണ വിഭാഗം തലവന്‍ യൂസഫ്‌ ഗാനിന്റെ ഭാര്യയും, മക്കളും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വന്തം കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഇരകള്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളാണെന്ന് സി.എസ്.ഡബ്യു’വിന്റെ അഡ്വക്കസി ജോയിന്റ് തലവനായ ഡോ. ഖടാസി ഗോണ്ട്വേ പറഞ്ഞു. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ബൊക്കോഹറാമും, മറ്റ് തീവ്രവാദി സംഘടനകളുമായി കൈകോര്‍ത്തിരിക്കുന്ന ഫുലാനി പോരാളികളുമാണ് ആക്രമണത്തിന്റെ പിന്നിലെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിന്നും വളരെ ഭീതിജനകവുമായ ആക്രമണമായിരുന്നുവെന്നും ഗോണ്ട്വേ പറയുന്നു.

കടുണയില്‍ മാത്രം 11 സൈനീക കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും ഗോണ്ട്വേ സ്മരിച്ചു. ക്രിസ്തുമസ് ആഘോഷത്തിനായി ഒരുപാടുപേര്‍ ഒത്തുകൂടുമെന്നും, അതിനാല്‍ ആക്രമിക്കുക എളുപ്പമാണെന്നും അവര്‍ക്കറിയാം, ക്രിസ്തുമസ് തടസ്സപ്പെടുത്തുക മാത്രമല്ല വരുന്ന ഫെബ്രുവരിയില്‍ നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ക്രൈസ്തവരെ അകറ്റുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സായുധ കൊള്ള സംഘങ്ങളും, ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടെയും, ഫുലാനികളുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. 

അതേസമയം നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ ഈ ക്രിസ്തുമസ് കാലത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സി.എസ്.ഡബ്ലിയു) മുന്നറിയിപ്പ് നല്‍കി. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളേക്കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

You might also like