കരുനാഗപ്പള്ളി സംഭവം: ശക്തമായി അപലപിച്ച് ഏജി. മലയാളം ഡിസ്ട്രക്റ്റ്

0
കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. 2023 ജനുവരി 15 ഞായറാഴ്ച രാവിലെ സഭയുടെ ആരാധനയ്ക്കുശേഷമാണ് സംഭവം നടന്നത്. രാവിലെ 11 മണിക്കു ആരാധന അവസാനിച്ച് സഭാംഗങ്ങൾ കുറച്ചു പേർ മടങ്ങി പോയിരുന്നു. മറ്റു ചിലർ താല്ക്കാലിക സഭാഹാൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൻ്റെ ഗേറ്റിൽ നില്ക്കുകയായിരുന്നു. ഹാളിനുള്ളിലെ ക്രമീകരണങ്ങൾ പാസ്റ്ററും ഭാര്യയും ചെയ്തു വരവെയാണ് ആക്രമിസംഘം ഹാളിലേക്കു ഇരച്ചു കയറി പാസ്റ്ററെ നിരന്തരം മർദ്ദിച്ചത്. മർദ്ദനമേറ്റു നിലത്തു വീണ പാസ്റ്ററെയും നിലത്തിട്ടും മർദ്ദനം തുടർന്നു. പാസ്റ്ററുടെ ഭാര്യയെയും മർദ്ദിച്ചു. രണ്ടു പേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സമാധാനപരമായി സുവിശേഷ വേല ചെയ്തു വരുന്ന പെന്തെക്കോസ്തു സമൂഹത്തിന് ഈയിടയായി നേരിടേണ്ടി വരുന്ന മർദ്ദനങ്ങളും ഭീഷണികളും ഒരിക്കലും ന്യായികരിക്കാനാവില്ലെന്ന് ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ ശമുവേൽ തിരുവല്ലയിൽ ജനു.17 ന് കൂടിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ദൈവത്തിൽ വിശ്വസിക്കാനും ആരാധിക്കാനും ഭരണഘടനാനുസൃതം അവകാശമുണ്ടായിട്ടും അതിനനുവധിക്കുകയില്ലെന്ന തരത്തിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണ്. ഞായറാഴ്ച്ച ക്രൈസ്തവർ വിശുദ്ധ ദിവസമായി ഉപവാസത്തോടും പ്രാർത്ഥനയോടും കഴിയുന്ന ദിവസമാണ്. പാസ്റ്റർ റെജിയും ഭാര്യയും അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ് ചെയ്തതു എന്നിട്ടും പട്ടാപ്പകൽ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നു. ജീവനു തന്നെ ഭീഷണി ഉയർത്തുന്നു. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്നു. ഇത് അത്യന്തം ഹീനവും ക്രൂരവുമാണ്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഈ ക്രൂരപ്രവൃത്തികളെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
അക്രമകാരികളെ കണ്ടുപിടിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കൗൺസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സംഭവിക്കുമ്പോൾ ഇതിനെതിരെ പ്രതിഷേധിക്കാനും അപലപിക്കാനും പെന്തെക്കോസ്തു സമൂഹം രംഗത്തിറങ്ങണമെന്നും റവ ടി.ജെ. ശാമുവേൽ അഭ്യർത്ഥിച്ചു.
ഭാരതത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളോടു കൂടി ജീവിക്കുവാൻ കഴിയുന്ന സാഹചര്യം ലഭ്യമാക്കി നീതി ഉറപ്പാക്കണമെന്നും ഗവൺമെൻറിനോടു സഭ ആവശ്യപ്പെടുന്നു.
സഭയുടെ സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, മെമ്പർ പാസ്റ്റർ പി.ബേബി എന്നിവർ പ്രസംഗിച്ചു.

 

ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ തോമസ്  ഫിലിപ്പ്, മീഡിയ കൺവീനർ ഷാജൻ ജോൺ ഇടയ്ക്കാട് , ജോൺസൻ ജോയ് എന്നിവർ പങ്കെടുത്തു.

You might also like