നൈജീരിയയിൽ കർഫ്യുവിനിടയിലും ക്രൈസ്തവർക്ക് നേരെ തീവ്രവാദികളുടെ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു

0

പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ കർഫ്യു നിലനിൽക്കുന്നതിനിടയിൽ ഫുലാനി ഇസ്ലാമിക തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി. മങ്കുവിൽ സ്ഥിതി ചെയ്യുന്ന ബവായി ഗ്രാമത്തിലാണ് ക്രൈസ്തവർ അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച പ്രദേശത്തെ കൗണ്ടിയുടെ അധ്യക്ഷൻ മാർക്കസ് ആർട്ടുവാണ് തുടർച്ചയായ അക്രമ സംഭവങ്ങളെ തുടർന്ന് കർഫ്യു ഏർപ്പെടുത്തിയത്. കർഫ്യു നിലനിൽക്കുന്ന സമയത്ത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഫുലാനികൾ ക്രൈസ്തവരെ ആക്രമിക്കുന്നത്.

മങ്കുവിന് സമീപം 40 ക്രൈസ്തവ വിശ്വാസികളെ കഴിഞ്ഞ മാസം തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും കൊലപാതകം നടത്തുന്നത് ഫുലാനികൾ തുടരുകയാണെന്ന് ബുധനാഴ്ച അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഫുലാനികൾ പതിനാറോളം ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്.

തീവ്രവാദികൾ നിരവധി കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും, വീടുകൾക്ക് തീവെക്കുകയും ചെയ്തിരിന്നു. ഇതിനിടയിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിന്റെ ഒരു ഉദ്യോഗസ്ഥൻ അക്രമണം നടന്ന ഒരു ഗ്രാമം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ആയുധധാരികളായ തീവ്രവാദികൾ അദ്ദേഹത്തെ തുരത്തി. പ്ലേറ്റോ സംസ്ഥാനത്തെ ഗവർണർ കാലേബ് മുത്ഫാങ് വിവിധ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ചിരുന്നു. കാലങ്ങളായി സമാധാനം പുലർന്നിരുന്ന മങ്കുവിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ പൊതു മധ്യത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം നൈജീരിയയിലെ ക്രൈസ്തവരുടെ സ്ഥിതി അനുദിനം മോശമാകുകയാണ്.

You might also like