ഗസ്സ ചർച്ചിലെ കൊലപാതകം: ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലി

0

റോം: ഗസ്സയി​ലെ ചർച്ചിൽ ഇസ്രായേൽ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചു​കൊന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലി. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയാണ് ഇസ്രായേലിനെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയത്. ഒരു ഇസ്രായേൽ സൈനികൻ ചർച്ചിൽ കയറി രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്നു. ഹമാസിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ടല്ല ഈ കൊലപാതകം. തീവ്രവാദികൾ ക്രിസ്ത്യൻ ചർച്ചിൽ ഒളിച്ചിരിക്കുന്നില്ല തജാനി പറഞ്ഞു.

ശനിയാഴ്ചയാണ് നഹിദ, മകൾ സമർ എന്നീ ക്രിസ്ത്യൻ വനിതകളെ ഗസ്സയിലെ ഹോളി ഫാമിലി ചർച്ച് കോമ്പൗണ്ടിൽവെച്ച് ഇസ്രായേൽ വെടിവെച്ചു​കൊന്നത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും 54 വികലാംഗർക്ക് അഭയം നൽകുന്ന കോൺവെന്റിന് വ്യോമാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ ഭീകരവാദരീതിയാണ് ഉപയോഗിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ ആരോപിച്ചിരുന്നു.

കോൺവെന്റിലേക്ക് നടന്നുപോകുന്നതിനിടെയാണ് നഹിദയെയും സമറിനെയും കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് പോലുമില്ലാതെയായിരുന്നു ചർച്ച് വളപ്പിൽ വെച്ച് വെടിവെച്ചത്. രാവിലെ ഇസ്രായേൽ യുദ്ധടാങ്കിൽ നിന്ന് മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിന് നേരെ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ആരാധനാലയമാണെന്ന് വലിയ സൂചനാഫലകം കോൺവെന്റിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ഇതുപോലും അവഗണിച്ചായിരുന്നു ആക്രമണം.

സ്‌ഫോടനത്തിലും വെടിവെപ്പിലും കോൺവെന്റ് കെട്ടിടവും ജനറേറ്ററും ഇന്ധനശേഖരവും നശിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന വികലാംഗരായ 54 പേർ ഇവിടെ നിന്ന് പലായനം ചെയ്തു. കൊലപാതകത്തിന്റെ തലേന്ന് രാത്രി പള്ളി വളപ്പിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവിടെയുള്ള സോളാർ പാനലുകളും വാട്ടർ ടാങ്കുകളും സൈന്യം നശിപ്പിച്ചിരുന്നു. ക്രൈസ്തവ സമൂഹം ക്രിസ്മസിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന വേളയിൽ ഇത്തരമൊരു ആക്രമണം നടത്തിയത് ഉൾക്കൊള്ളാനാവന്നതിലും അപ്പുറമാണെന്ന് ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

You might also like