
തീവ്രവാദി ആക്രമണം: നൈജീരിയയിൽ 31 ക്രൈസ്തവർ കൊല്ലപ്പെട്ടു
നൈജീരിയ : നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തും മറ്റ് രണ്ട് പ്രവിശ്യകളിലുമായി ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 31 ക്രൈസ്തവർ കൊല്ലപ്പെട്ടു. പ്ലേറ്റോയിൽ ഓഗസ്റ്റ് രണ്ട് മുതൽ ആരംഭിച്ച വിവിധ ആക്രമണങ്ങളിൽ മാത്രം 16 പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിയോം മേഖലയിലെ ക്യങ്, ഗ്വാ-വെറെങ് റിം, ഡൊറോങ്, ജോൾ തുടങ്ങിയ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വീടുകൾക്ക് തീയിടുകയും ക്രൈസ്തവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത അക്രമികൾ വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
