തന്‍റെ സ്ഥാപനങ്ങളില്‍ ഐഫോണ്‍ അടക്കം ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന് ഇലോണ്‍ മസ്ക്

0

സന്‍ഫ്രാന്‍സിസ്കോ: ഓപ്പണ്‍ എഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി ട്വീറ്റുകളാണ് ഇതിനെതിരെ മസ്ക് നടത്തിയത്. അതേ സമയം ആപ്പിളിന്‍റെ സിരി ഡിജിറ്റൽ അസിസ്റ്റന്‍റ് വഴി ഉപഭോക്താക്കൾക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഈ വർഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കും എന്നും ആപ്പിള്‍ അറിയിച്ചു.

ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്ന ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്. ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്ക് പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്‍റെ കമ്പനിയില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മസ്കിന് ആപ്പിള്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. ആപ്പിളിന്‍റെ വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലെ അവതരണത്തില്‍ ഐഫോൺ, ഐപാഡ്, മാക് കമ്പ്യൂട്ടറുകൾക്കായി ഈ വർഷാവസാനം “ചാറ്റ്ജിപിടി ഇന്‍റഗ്രേഷന്‍” അതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് വരുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നക്. എന്നാൽ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യില്ലെന്നും അതിനായി മുൻകരുതലുകൾ ഉണ്ടാകുമെന്നും ആപ്പിള്‍ പറഞ്ഞു.

You might also like