ആംബുലന്‍സും ലോറിയും ഇടിച്ചു, അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു
കൊട്ടാരക്കര : രോഗിയുമായി പോയ ആംബുലന്‍സും ഇറച്ചി കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
ഇവരുടെ മകള്‍ ബിന്ദു ഉൾപ്പെടെയുളളവർക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.