അക്രമകാരികളായ പന്നികളെ കൊല്ലുന്നവര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചു; സംസ്‌കരിക്കുന്നതിന് 2000 രൂപ, ഷൂട്ടര്‍മാര്‍ക്ക് 1500

0

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഓണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം.

പന്നികളെ കൊലപ്പെട്ടുത്താന്‍ അംഗീകൃത ഷൂട്ടര്‍മാര്‍രെയാണ് പഞ്ചായത്തുകള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്‌കരിക്കുന്നതിനുള്ള തുകയും ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഇത് പഞ്ചായത്തുകള്‍ക്ക് അധിക ബാധ്യത വരുത്തിയിരുന്നു.

സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ-വന്യജീവി സംഘര്‍ഷം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരം പ്രതിരോധ നടപടികള്‍ക്ക് വേണ്ടി വരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തുക എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു

You might also like