
ട്രംപിന്റെ താരിഫ് ഭീഷണിയെ നേരിടാനുള്ള കരാറിനായി വ്യാപാര ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും യൂറോപ്യൻ യൂനിയനും
ബ്രസൽസ്: തീരുവ വെട്ടിക്കുറക്കലുകൾക്കായുള്ള ഡോണൾഡ് ട്രംപിന്റെ ആക്രമണാത്മക നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് ബ്രസൽസിൽ പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്.ടി.എ) നിർണായക ചർച്ചകൾക്കൊരുങ്ങി ഇന്ത്യയും യൂറോപ്യൻ യൂനിയനും.
യു.എസ് സമ്മർദ്ദം വർധിക്കുന്നതിനിടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിസന്ധിയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ നേരിടുന്നത്. നിർണായകമായ സാമ്പത്തിക പ്രതിവിധിക്കായി യൂറോപ്യൻ യൂനിയന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, വർഷാവസാനത്തോടെ കരാറിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും പ്രതിജ്ഞയെടുത്തു
.പാലുൽപ്പന്നങ്ങൾ, വൈൻ, ഓട്ടോമൊബൈലുകൾ എന്നിവയുടെ തീരുവ കുറക്കാൻ ഇന്ത്യയോട് യൂറോപ് ആവശ്യപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന വൈനുകളുടെ മേലുള്ള ഇന്ത്യയുടെ 150 ശതമാനം തീരുവ 30-40 ശതമാനമായി കുറക്കണമെന്നാണ് യൂറോപ്യൻ വൈൻ നിർമാതാക്കളുടെ ആവശ്യം. അതേസമയം, ബി.എം.ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് പോലുള്ള വാഹന നിർമാതാക്കൾ തീരുവ 100-125 ശതമാനത്തിൽ നിന്ന് 10-20 ശതമാനമായി കുറക്കണമെന്നും ആവശ്യപ്പെടുന്നു.
ട്രംപിന്റെ ആവശ്യങ്ങൾ ഇന്ത്യയുടെ വ്യാപാര നയത്തിൽ സമൂലമായ മാറ്റം വരുത്താൻ നിർബന്ധിതരാകുമെന്ന ഭീഷണിയുണ്ട്. ഇന്ത്യയുടെ തീരുവകൾ ‘വൻതോതിലുള്ളതും’ ‘അന്യായമാണെന്നും’ യു.എസ് പ്രസിഡന്റ് ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇന്ത്യ തങ്ങളുടെ തീരുവ കുറക്കാൻ ‘സമ്മതിച്ചു’ എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യ യു.എസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്ന സൂചന നൽകുന്നതായി. ‘അവർ ഇപ്പോൾ തന്നെ തീരുവ കുറക്കാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
കൃഷി ഒഴികെയുള്ള മിക്ക മേഖലകളിലും ഇന്ത്യ തീരുവ പൂജ്യമോ നിസ്സാരമോ ആയ തലത്തിലേക്ക് കുറക്കണമെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. യു.എസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യയുടെ ശരാശരി ഇറക്കുമതി തീരുവ ഏകദേശം 12 ശതമാനമാണ്. ഇത് ഇന്ത്യൻ ഇറക്കുമതിയുടെ യു.എസ് ശരാശരിയായ 2.2 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. മെഡിക്കൽ ഉപകരണങ്ങൾ, ചില ഇലക്ട്രോണിക്സ് എന്നിവ പോലുള്ള ഇനങ്ങൾക്ക് ജി.എസ്.ടി. കുറക്കാനും യു.എസ് സമ്മർദമുണ്ട്.
ഇന്ത്യൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെയാണ് ഇതിനോട് പ്രതികരിച്ചത്. ആഭ്യന്തര സാമ്പത്തിക ആശങ്കകൾ സന്തുലിതമാക്കിക്കൊണ്ട് യു.എസുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കുക എന്നതാണ് ഇന്ത്യയുടെ വിശാലമായ ലക്ഷ്യം