
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവുണ്ടായതായി ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് യുവതി രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് ആരോപിച്ച് കാട്ടാക്കട സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയത്. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് നെഞ്ചിൽ കുടുങ്ങിയതായാണ് യുവതി ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പിന് പരാതി നൽകി.
രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്ന് യുവതി പറഞ്ഞു. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടത്തിയതെന്ന് യുവതി പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെടുത്തിയതോടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും യുവതി ആരോപിക്കുന്നുണ്ട്.
ചികിത്സാപ്പിഴവ് അറിയിച്ചപ്പോൾ ട്യൂബ് നെഞ്ചത്ത് ഒട്ടിപ്പോയതായും ഇത് മാറ്റാൻ ശ്രമിച്ചാൽ ജീവൻ നഷ്ടമാകുന്ന സ്ഥിതി പോലും ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞതായി യുവതി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
