പ്രവാസി വിസ-പാസ്പോര്‍ട്ട് സേവന കരാര്‍: കേന്ദ്രത്തിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി

0

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപത്ര സേവനങ്ങള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയ നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുതാര്യവും കൃത്യവുമായ വിചാരണ നടപടികള്‍ ഉറപ്പാക്കി മൂന്ന് മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

യുഎഇ, കുവൈറ്റ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നി നാല് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ സേവന ചുമതലകളുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. നേരത്തെ സേവന ചുമതലയുണ്ടായിരുന്ന ബിഎല്‍എസ് അടക്കമുള്ള കമ്പനികളുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഡൂ ഡിജിറ്റല്‍ എന്നി സ്ഥാപനങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയിരുന്നത്.

എന്നാല്‍ സാങ്കേതിക മൂല്യനിര്‍ണയത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഇ-ട്രാവ് ടെക് അടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി മുന്‍പ് ഈ കരാറുകള്‍ റദ്ദാക്കിയത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്.

You might also like