കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു.

0

അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തെക്കന്‍ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എത്യോപ്യയില്‍ ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്.

വൈറല്‍ ഹെമറേജിക് പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീര ദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കള്‍ ഉള്ള പ്രതലങ്ങളിലൂടെയും പകരാന്‍ സാധ്യതയുണ്ട്. 88 ശതമാനം മരണ നിരക്കുള്ള വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്സിനുകളോ ഇല്ല. കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചര്‍ദി, രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകും

You might also like