
ഓസ്‌ട്രേലിയയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശികളടക്കമുള്ള വിദ്യാർത്ഥികൾ കടുത്ത വംശീയ വിവേചനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്
കാൻബറ: ഓസ്‌ട്രേലിയയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശികളടക്കമുള്ള വിദ്യാർത്ഥികൾ കടുത്ത വംശീയ വിവേചനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഓസ്‌ട്രേലിയൻ ഹ്യൂമൺ റൈറ്റ്‌സ് കമ്മീഷൻ നടത്തിയ വിപുലമായ പഠനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ ഇരുണ്ട വശം വെളിപ്പെട്ടത്. സർവ്വേയിൽ പങ്കെടുത്ത പത്തിൽ ഏഴ് വിദ്യാർത്ഥികളും തങ്ങൾ ഏതെങ്കിലും തരത്തിലുള്ള വംശീയ അധിക്ഷേപത്തിനോ വിവേചനത്തിനോ ഇരയായിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു.
രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി ഏഴായിരത്തോളം (7,000) വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് കമ്മീഷൻ ഈ പഠനം നടത്തിയത്. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ, മിഡിൽ ഈസ്റ്റ് പശ്ചാത്തലമുള്ളവർ എന്നിവരാണ് വംശീയതയുടെ പ്രധാന ഇരകൾ. മറ്റ് മത-വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും ക്യാമ്പസുകളിൽ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വംശീയ അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരുന്നു. ഇത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും പഠന നിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അങ്ങേയറ്റം ഗൗരവകരമാണെന്ന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പ്രതികരിച്ചു
