മാലിയില്‍ കത്തോലിക്ക വൈദികനുള്‍പ്പെടെ അഞ്ചു പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

0

 

 

സെഗ്യു, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇന്നലെ (ജൂണ്‍ 22)നാണ് റിപ്പോര്‍ട്ടിനാധാരമായ സംഭവം നടന്നത്. മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോണ്‍ ഡൌയോനാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന വൈദികന്‍. ഓസ്കാര്‍ തേരാ എന്ന എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെഗ്യുവില്‍ നിന്നും സാന്‍ പട്ടണത്തിലേക്ക് പോകുന്ന വഴിക്കാണ് അഞ്ചു പേരടങ്ങുന്ന സംഘം അപ്രത്യക്ഷരായതെന്ന്‍ ഫാ. അലെക്സിസ് ടെമ്പേലെ അറിയിച്ചു. ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയതാണെന്ന സ്ഥിരീകരിക്കാവുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ലിയോണ്‍ ഡൌയോന് പുറമേ, സെഗ്യു ഗ്രാമമുഖ്യന്‍ തിമോത്തെ സോമ്പോരോ, ഡെപ്യൂട്ടി മേയര്‍ പാസ്കല്‍ സോമ്പോരോ, ഇമ്മാനുവല്‍ സോമ്പോരോ, ബൌട്ടി തോളോഫൌദി എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് നാലുപേര്‍.

2012-ല്‍ മാലി സൈന്യവും, വിമതരും തമ്മില്‍ ആരംഭിച്ച ആഭ്യന്തര കലഹത്തിനു ശേഷം അക്രമവും, തട്ടിക്കൊണ്ടുപോകലും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ധനസമ്പാദനത്തിനും, രാഷ്ട്രീയ സമ്മര്‍ദ്ധത്തിനുമുള്ള തീവ്രവാദികളുടേയും വിമതപോരാളികളുടേയും പ്രധാന മാര്‍ഗ്ഗമായി തട്ടിക്കൊണ്ടുപോകല്‍ മാറിയിട്ടുണ്ട്. തീവ്രവാദി സംഘടനകളായ അല്‍ക്വയ്ദയേയും, ഇസ്ലാമിക് സ്റ്റേറ്റിനേയും അനുകൂലിക്കുന്ന നിരവധി സംഘടനകള്‍ മാലിയില്‍ ശക്തമാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ തീവ്രവാദത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നത്. 2017-ല്‍ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയയെ തട്ടിക്കൊണ്ടുപോയത് അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട തീവ്രവാദികളാണെന്നാണ്‌ കരുതപ്പെടുന്നത്. തടങ്കലില്‍ ഉള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. ഇസ്ലാം ഭൂരിപക്ഷരാജ്യമായ മാലിയില്‍ ക്രൈസ്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ്

You might also like