TOP NEWS| മയാമി ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തകരോടൊപ്പം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ച് ക്രിസ്ത്യന്‍ സംഘടന: ചിത്രങ്ങള്‍ വൈറല്‍

0

 

മയാമി ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തകരോടൊപ്പം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ച് ക്രിസ്ത്യന്‍ സംഘടന: ചിത്രങ്ങള്‍ വൈറല്‍

മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലെ മയാമിയില്‍ ഭാഗികമായി തകര്‍ന്നുവീണ ബഹുനിലക്കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ചും അവര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ സംഘടനാംഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. മയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ലെജെന്‍ഡാരിയോസ്” എന്ന ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങളാണ് ഓറഞ്ചു നിറത്തിലുള്ള യൂണിഫോമും അണിഞ്ഞ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്വാസവും, പ്രതീക്ഷയും നല്‍കി പ്രാര്‍ത്ഥനയുമായി കൂടെ നിന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെ 1.30നാണ് മയാമിയിലെ കടല്‍ക്കരയില്‍ സ്ഥിതി ചെയ്യുന്ന ചാംബ്ലൈന്‍ ടവേഴ്സ് സൗത്ത് എന്ന 12 നിലകളുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു വീണത്. 1981-ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ 130 അപ്പാര്‍ട്ട്മെന്റുകളാണ് ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തേക്കുറിച്ചറിഞ്ഞ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്വാസവും, പ്രതീക്ഷയും പകരുവാന്‍ ലെജെന്‍ഡാരിയോസ് ഓടിയെത്തുകയായിരുന്നു. ദുരന്തമുഖത്ത് ഇവര്‍ നടത്തുന്ന പ്രാര്‍ത്ഥനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരല്ലെന്നും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ത്രീ-പുരുഷന്‍മാരില്‍ ഉണ്ടാകാവുന്ന വൈകാരികവും, ശാരീരികവുമായ ക്ഷീണം വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തങ്ങളുടെ ദൗത്യം ഭംഗിയായി ചെയ്യൂന്നതിനുള്ള ശക്തി പ്രദാനം ചെയ്യുന്നതിനായി തങ്ങള്‍ ദൈവത്തോടപേക്ഷിച്ചുവെന്ന്‍ സംഘടന പറയുന്നു.

മയാമിയില്‍ ഉണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖമറിയിക്കുകയും ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരിന്നു. അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ക്രിസ്റ്റോഫെ പിയറെ മെത്രാപ്പോലീത്ത വഴി ജൂണ്‍ 26-നാണ് വത്തിക്കാന്‍, മയാമി മെത്രാപ്പോലീത്ത തോമസ്‌ വെന്‍സ്കിക്ക് അനുശോചനക്കുറിപ്പ്‌ കൈമാറിയത്.

You might also like