TOP NEWS| ക്രിസ്തീയ പൈതൃകങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോഴും തുര്‍ക്കി ഭരണകൂടത്തിന് നിശബ്ദത: വിമര്‍ശനവുമായി അര്‍മേനിയന്‍ പ്രതിനിധി

0

 

ക്രിസ്തീയ പൈതൃകങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോഴും തുര്‍ക്കി ഭരണകൂടത്തിന് നിശബ്ദത: വിമര്‍ശനവുമായി അര്‍മേനിയന്‍ പ്രതിനിധി

ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ ഏര്‍ദ്ദോഗന്‍ സര്‍ക്കാര്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന ആരോപണം ശക്തം. ഇക്കാര്യം ഉയര്‍ത്തിക്കൊണ്ട് തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ അര്‍മേനിയന്‍ പ്രതിനിധിയായ ഗാരോ പായ്ലാനാണ് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് തുര്‍ക്കിയില്‍ തകര്‍ക്കപ്പെടുകയോ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹഗിയ സോഫിയ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്ത എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂട നടപടിക്കെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. കയ്സേരിയിലെ ‘സപ് ടോറോസ്’ അര്‍മേനിയന്‍ ദേവാലയം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ‘സപ് ടോറോസ്’ അര്‍മേനിയന്‍ ദേവാലയം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃകമുള്ള നിര്‍മ്മിതി ആയിരുന്നുവെന്ന്‍ ഗാരോ പായ്ലാന്‍ അനുസ്മരിച്ചു. ദശകങ്ങളായി ഈ ദേവാലയം അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ ഇത് അക്രമികളുടേയും, നിധി വേട്ടക്കാരുടേയും ഇരയായി മാറിയെന്നാണ് പായ്ലാന്‍ പറയുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ പ്രതികരണം പ്രവിശ്യാതലത്തില്‍ ഒതുങ്ങിപ്പോയെന്നും പായ്ലാന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്വത്തായതിനാല്‍ ദേവാലയം വീണ്ടെടുക്കുവാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ക്രിസ്തീയ സാംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ തുര്‍ക്കി സര്‍ക്കാര്‍ പറയുന്ന പതിവ് ന്യായീകരണങ്ങളില്‍ ഒന്നുമാത്രമാണ് ഈ പ്രതികരണമെന്നും പായ്ലാന്‍ ആരോപിച്ചു.

തുര്‍ക്കിയിലെ സംരക്ഷിക്കപ്പെടേണ്ട പൈതൃക കേന്ദ്രങ്ങളായി യുനെസ്കോ അംഗീകരിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറപ്പെടുകയും, വെറും ടൂറിസം കേന്ദ്രങ്ങളായി മാറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഹോട്ടലോ മ്യൂസിയമോ ആര്‍ട്ട് ഗാലറി’ ആയി ഉപയോഗിക്കാവുന്നത് എന്ന് പറഞ്ഞുക്കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പരസ്യം റിയല്‍ എസ്റ്റേറ്റ് സ്ഥാപനം പ്രസിദ്ധീകരിച്ചിരിന്നു. ഇത് ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ ദേവാലയങ്ങളോട് തുര്‍ക്കി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത മനോഭാവത്തിന്റെ നേര്‍സാക്ഷ്യമായാണ് വിലയിരുത്തപ്പെട്ടത്. തീവ്ര ഇസ്ലാമിക നിലപാടുള്ള ഏര്‍ദ്ദോഗന്‍ ഭരണകൂടമാണ് തുര്‍ക്കിയെ ഇപ്പോള്‍ ഭരിച്ചുക്കൊണ്ടിരിക്കുന്നത്.

You might also like