TOP NEWS| ബൈബിൾ ഓഡിയോ പ്ലെയര്‍ ഉപകരണങ്ങൾ ഓൺലൈനായി വിൽപ്പന നടത്തി; ക്രൈസ്തവർക്ക് ജയിൽശിക്ഷ വിധിച്ച് ചൈനീസ് കോടതി

0

 

ബൈബിൾ ഓഡിയോ പ്ലെയര്‍ ഉപകരണങ്ങൾ ഓൺലൈനായി വിൽപ്പന നടത്തി; ക്രൈസ്തവർക്ക് ജയിൽശിക്ഷ വിധിച്ച് ചൈനീസ് കോടതി

ബെയ്ജിംഗ്: ബൈബിൾ ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈനായി വിൽപ്പന നടത്തിയ ക്രൈസ്തവർക്ക് തെക്കുകിഴക്കൻ ചൈനയിലെ കോടതി ജയിൽ ശിക്ഷ വിധിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി റിപ്പോർട്ട് ചെയ്യുന്ന ബിറ്റർ വിന്റർ മാസികയാണ് ഓഗസ്റ്റ് മൂന്നാം തീയതി വാർത്ത പുറത്തുവിട്ടത്. ഷെൻസൻ നഗരത്തിൽ നടന്ന സംഭവത്തിന്റെ പേരിൽ മധ്യവയസ്കരായ നാലുപേർക്കാണ് ജയിൽശിക്ഷയും അതോടൊപ്പം പിഴശിക്ഷയും ലഭിച്ചത്. ഇതിൽ ഒരാൾക്കു ആറു വർഷവും മറ്റൊരാൾക്ക് മൂന്നുവർഷവും ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ വർഷം ജൂലൈ രണ്ടാം തീയതിയാണ് അറസ്റ്റ് നടക്കുന്നത്. ഇവരുടെ ലൈഫ് ട്രീ കൾച്ചർ കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബർ മാസം നാലുപേരും വിചാരണ നേരിട്ടെങ്കിലും കോടതി വിധി വരാൻ വൈകുകയായിരുന്നു. കേസിനെ പറ്റി ഇവരുടെ കുടുംബാംഗങ്ങളോ, ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളോ ചർച്ച നടത്താൻ പാടില്ലെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ടെന്ന ഗുരുതരമായ വിഷയവും ബിറ്റർ വിന്ററിന്റെ റിപ്പോർട്ടിലുണ്ട്. ഏതാനും നാളുകൾക്കു മുന്‍പ് വരെ ബൈബിൾ പ്രാർത്ഥനകളും, ഇലക്ട്രോണിക് ബൈബിളുകളും വിൽക്കുന്നതിന് ചൈനയിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ 2018 മതവിശ്വാസങ്ങളെ അടിച്ചമർത്തുന്ന നിയമം ചൈന നടപ്പിലാക്കുകയും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ബൈബിൾ പതിപ്പുകൾ ഓൺലൈനിൽ ഇപ്പോൾ ലഭ്യമല്ല. ബൈബിൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ നിയമവിരുദ്ധമായി വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അമേരിക്ക ആസ്ഥാനമായുള്ള ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ ഈ വർഷത്തെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവ പീഡനം ഏല്ക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ചൈനയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താഗതിയോട് അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

You might also like