മോദിയുടെ പ്രസംഗം: രാജ്യത്തെ വിഭജിക്കുന്നെന്ന് തരൂര്‍, കോവിഡ് കാലത്തെ റാലികള്‍ ഓർമിപ്പിച്ച് പ്രിയങ്ക
ന്യൂഡൽഹി: ബി.ജെ.പിയെ കടന്നാക്രമിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. മതം, ഭാഷ, വടക്കേ ഇന്ത്യ- തെക്കേ ഇന്ത്യ എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ബി.ജെ.പി. വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും കോൺഗ്രസിനെ വിമർശിക്കാൻ നീക്കിവെച്ചതിൽ, കോൺഗ്രസ് ആഹ്ളാദിക്കണമെന്നും തരൂർ പറഞ്ഞു. യഥാർഥ തുക്ഡേ തുക്ഡേ ഗാങ് ബി.ജെ.പി. ആണെന്ന് താൻ കുറച്ചുവർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. ബി.ജെ.പി. മതത്തിന്റെ പേരിൽ ജനങ്ങളെ ഹിന്ദുക്കളെന്നും മുസ്ലിങ്ങളെന്നും വിഭജിച്ചു, ആളുകളെ ഭാഷയുടെ പേരിൽ വേർതിരിച്ചു, വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും തിരിച്ചു. ബി.ജെ.പി. ഇത്തരം വിഭജനങ്ങൾ തുടരുകയാണ്, തരൂർ പറഞ്ഞു.