യുദ്ധ കെടുതിയില്‍ യുക്രൈന്‍ ജനതയെ ചേര്‍ത്തുപിടിച്ച് യു‌എസ് ക്രൈസ്തവർ

0

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയെ ചേര്‍ത്തുപിടിച്ച് അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികൾ. ഭക്ഷണസാധനങ്ങളും, മരുന്നുകളും, മറ്റ് അവശ്യവസ്തുക്കളും ക്രൈസ്തവ സഭകളുടെ സഹായത്തോടെയാണ് യുക്രൈനിലെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അമേരിക്കയിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ സ്ലാവിക് ഗോസ്പൽ അസോസിയേഷൻ എന്ന പ്രസ്ഥാനം മുഖാന്തരമാണ് വിതരണം ചെയ്യുന്നത്.

 

ബാപ്റ്റിസ്റ്റ് യൂണിയൻ അടക്കമുള്ള ഇവാഞ്ചലിക്കൽ സഭകളുടെ വലിയൊരു ശൃംഖല വഴി പോളണ്ടിൽ നിന്നും തരംതിരിച്ച് എത്തുന്ന സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. 5 മാസത്തിനിടെ പലചരക്ക് സാധനങ്ങൾ അടങ്ങിയ 1,24,000 കിറ്റുകളും, 54 ലക്ഷത്തോളം ഭക്ഷണപ്പൊതികളും ആവശ്യക്കാരിലേക്ക് എത്തിച്ചു. ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതുവഴി വിശപ്പകറ്റാൻ സാധിച്ചു. ആളുകളുടെ ഭൗതിക ആവശ്യങ്ങൾ മാത്രമല്ല, ആത്മീയ ആവശ്യങ്ങളും നിറവേറ്റുക എന്ന രീതിയാണ് തങ്ങൾക്ക് ഉള്ളതെന്ന് യുക്രൈനിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുമ്പ് മടങ്ങിയെത്തിയ സ്ലാവിക് ഗോസ്പൽ അസോസിയേഷൻ അധ്യക്ഷൻ മൈക്കിൾ ജോൺസൺ പറഞ്ഞു.

പ്രാദേശിക തലത്തിൽ വിശ്വാസികൾ സുവിശേഷം പങ്കുവയ്ക്കുകയും, അവരവരുടെ ഭാഷകളിലുള്ള വിശുദ്ധ ബൈബിൾ കൈമാറുകയും ചെയ്തുവരുന്നുണ്ട്. ഭവനം പൂർണമായി തകർന്ന പലർക്കും എങ്ങോട്ടാണ് തിരികെ മടങ്ങേണ്ടതെന്ന് പോലും അറിയില്ലെന്നും, സഹായങ്ങൾ നൽകുമ്പോൾ അവരിൽ കൃതജ്ഞതയുടെ കണ്ണുനീർ കാണാൻ സാധിക്കുമെന്നും മധ്യ യുക്രൈനിലെ ഒരു പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിറ്റാലി എന്നൊരാൾ പറഞ്ഞു. 35 ലക്ഷത്തോളം ആളുകളാണ് ഇതുവരെ അഭയാർത്ഥികളായി മാറിയിരിക്കുന്നത്. യുക്രൈനിലെയും, പോളണ്ടിലെയും ദേവാലയങ്ങളാണ് ഇവരിൽ പലർക്കും അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.

You might also like