അഫ്ഗാനിസ്ഥാനില്‍ ക്രിസ്ത്യാനികളോടുള്ള പീഡനവും ക്രൂരതയും തുടര്‍ക്കഥ

0

കാബൂള്‍: അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെത്തുടര്‍ന്ന്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ക്രൈസ്തവര്‍, താലിബാന്റെ ക്രൂരതകള്‍ക്ക് പുറമേ, സ്വന്തം കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാവുന്നുണ്ടെന്ന്‍ പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടന. ഒരു വര്‍ഷം മുന്‍പ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ക്രൈസ്തവര്‍ മുഴുവനും അഫ്ഗാന്‍ വിട്ടെന്ന തരത്തിലുള്ള വ്യാപക പ്രചാരണം ഉണ്ടായെങ്കിലും അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ആയിരകണക്കിന് ക്രൈസ്തവര്‍ ഉണ്ടെന്നു അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ പ്രവര്‍ത്തകനും, റേഡിയോ അവതാരകനും, രചയിതാവുമായ ടോഡ്‌ നെറ്റില്‍ട്ടണ്‍ വെളിപ്പെടുത്തി.

താലിബാന്റെ കടുത്ത ഇസ്ലാമികതയും, ക്രൈസ്തവരോടുള്ള അസഹിഷ്ണുതയും അറിയാവുന്ന ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ആയിരകണക്കിന് ക്രൈസ്തവര്‍ ഇപ്പോഴും കടുത്ത വെല്ലുവിളികള്‍ നേരിട്ട് രാജ്യത്തു കഴിയുന്നുണ്ടെന്ന്‍ നെറ്റില്‍ട്ടണ്‍ വിശദീകരിച്ചു. ”എല്ലാവരും രാജ്യം വിടുകയാണെങ്കില്‍ സുവിശേഷം പങ്കുവെക്കുവാന്‍ ആരുണ്ടാകും?” എന്ന ചിന്തയായിരുന്നു അഫ്ഗാനി ക്രൈസ്തവര്‍ രാജ്യത്തു തുടരുവാനുള്ള കടുത്ത തീരുമാനമെടുത്തതിന്റെ പിന്നിലെ കാരണമെന്ന് നെറ്റില്‍ട്ടണ്‍ പറഞ്ഞു.

രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയാണെന്നും, അഫ്ഗാനില്‍ തുടരുന്നത് അപകടകരമാണെന്നും അറിഞ്ഞിട്ടു പോലും അഫ്ഗാനിസ്ഥാനില്‍ തുടരുവാന്‍ തന്നെ അവര്‍ തീരുമാനിക്കുകയായിരുന്നു. ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ ഓരോ വര്‍ഷവും തങ്ങളുടെ ‘പ്രെയര്‍ ഗൈഡ് പുറത്തിറക്കാറുണ്ട്. ‘നിയന്ത്രിത’ രാഷ്ട്രം എന്ന നിലയിലാണ് അഫ്ഗാനിസ്ഥാനെ കുറിച്ച് സംഘടനയുടെ പ്രെയര്‍ ഗൈഡില്‍ പറഞ്ഞിരിക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മര്‍ദ്ദനവും, തട്ടിക്കൊണ്ടുപോകലും പതിവ് സംഭവങ്ങളാണ്. ക്രൈസ്തവര്‍ക്ക് പരസ്യമായി ആരാധനകള്‍ നടത്തുവാനോ, സുവിശേഷം പ്രഘോഷിക്കുവാനോ കഴിയുന്നില്ല. പ്രാദേശിക, ദേശീയ ഭരണകൂടം ക്രിസ്ത്യാനികളോട് ശത്രുതാ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും, ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനികളെ നിയമനടപടികള്‍ക്ക് മുന്‍പേ തന്നെ കുടുംബാംഗങ്ങളോ, ഇസ്ലാമികത ശക്തമായ തീവ്ര വര്‍ഗ്ഗീയവാദികളോ കൊലപ്പെടുത്തുകയാണെന്നും ഇതില്‍ വിവരിക്കുന്നു.  

ലോകമെമ്പാടമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1967-ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’.

You might also like