വിശുദ്ധ നാടിന്റെ അമൂല്യമായ പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങള്‍ ഇനി ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം

0

ജെറുസലേം: പുരാതനവും അമൂല്യവുമായ മുപ്പതോളം പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങളും, അറ്റ്‌ലസുകളും അടങ്ങുന്ന അപൂര്‍വ്വ ശേഖരം ഇനി ഇസ്രായേലിലെ ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം. 1500 – 1600 മുതലുള്ള ബിബ്ലിക്കല്‍ ചിത്രീകരണങ്ങളും വിവരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ അപൂര്‍വ്വ ഭൂപട ശേഖരം. ദശാബ്ദങ്ങളോളം ഭൂപടങ്ങളെ വിശദമായി പഠിച്ച ചരിത്രകാരനും, സഞ്ചാരിയും, ശിശു രോഗവിദഗ്ദനുമായ ഡോ. റിച്ചാര്‍ഡ് ഉമാന്‍സ്കിയുടെ ആഗ്രഹപ്രകാരമാണ് ഈ ഭൂപട ശേഖരം ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തമാകുന്നത്. ഭൂപടങ്ങളെ കുറിച്ച വിശദമായ പഠനം നടത്തിയ ശേഷം ഡോ. ഉമാന്‍സ്കി ഇത് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലക്ക് കൈമാറിയിരിന്നു. 

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹം മരിച്ചതിന് ശേഷമാണ് ഹായിഫാ സര്‍വ്വകലാശാലക്ക് തിരികെ ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി പരിചയമുണ്ടെങ്കിലും അന്നത്തെക്കാലത്ത് ബൈബിള്‍ വ്യാഖ്യാനങ്ങളുടെ വീക്ഷണകോണില്‍ നിന്നാണ് ഭൂപടങ്ങള്‍ വരച്ചിരുന്നത്. പുരാതന ഉപകരണങ്ങള്‍ ഉപയോഗിച്ച് വരച്ചിട്ടുള്ള 500 വര്‍ഷം പഴക്കമുള്ള ഭൂപടങ്ങള്‍ ഉള്‍പ്പെടെയുള ചരിത്ര പ്രാധാന്യമുള്ള മാപ്പുകളെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരം ഈ ശേഖരം നല്‍കുമെന്നാണ് ഹായിഫാ സര്‍വ്വകലാശാലയുടെ പ്രതീക്ഷ.

ഭൂമിശാസ്ത്രപരമായ ഹീബ്രു ലിഖിതങ്ങളെ എപ്രകാരമായിരുന്നു ക്രിസ്ത്യന്‍ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചിരുന്നത് എന്നതിനെ കുറിച്ചുള്ള തന്റെ ഗവേഷണ പഠനങ്ങളില്‍ ഈ മാപ്പുകള്‍ ഒരു അവിഭാജ്യ ഘടകമാണെന്നു ഹായിഫാ സര്‍വ്വകലാശാലയിലെ മെഡിറ്ററേനിയന്‍ ഹിസ്റ്ററി വിഭാഗം തലവനായ ഡോ. സുര്‍ ഷാലെവ് പറഞ്ഞു. ആദിമ സമൂഹത്തിന്റെ കാലഘട്ടത്തിലെ നിരവധി മനോഹരമായ ഭൂപടങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, ഷാലെവ് കൂട്ടിച്ചേര്‍ത്തു. അപൂര്‍വ്വ ശേഖരത്തിലെ ഭൂപടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ലഭിച്ചത്.

You might also like