മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്

0

തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്. ഈ വിഭാഗത്തിൽപ്പെട്ടവർ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

മിഷ്ണറിമാർ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന പാസ്റ്റർമാർ, സന്യാസിമാർ, വൈദികര്‍, കോൺവന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെയോ മതസ്ഥാപനങ്ങളിലേയോ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന പാസ്‌റ്റർമ്മാർ, സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്കു അവർ സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതുൾപ്പെടെയുള്ള വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തപക്ഷം മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നു വെങ്കിൽ പെൻഷൻ അനുവദിക്കാം. ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സർക്കാരുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഓണറേറിയം കൈപ്പറ്റുന്ന വ്യക്തികൾ എന്നിവരിൽ ഓണറേറിയം ഉൾപ്പെടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർക്ക് മറ്റു മാനദണ്ഡപ്രകാരം അർഹരാണെങ്കിൽ പെൻഷൻ അനുവദിക്കും.

You might also like