സമാധാനം പുലരാതെ മണിപ്പൂർ: വീണ്ടും ആക്രമണം 9 മരണം

0

മണിപ്പൂരില്‍ വീണ്ടും കലാപം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്. ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പ്പിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. കൊല്ലപ്പെട്ട ചിലരുടെ മൃതശരീരത്തില്‍ മുറിവുകളും വെടിയുണ്ടയേറ്റുള്ള ഒന്നിലധികം പരുക്കുകളും കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ആരംഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. കലാപത്തെ തുടര്‍ന്ന് 47,000 ത്തോളം ആളുകളെ വിവിധയിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. നൂറുകണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. നിരവധി പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ 14 ജില്ലകളില്‍ 11 ലും ഇപ്പോഴും കര്‍ഫ്യു നിലവിലുണ്ട്. സംസ്ഥാനം മുഴുവന്‍ നാളെ വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ച അര്‍ദ്ധസൈനിക സേനയുടെ സാന്നിധ്യവും മണിപ്പൂരിലുണ്ട്. സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേയ്തി, കുകി സമുദായങ്ങളില്‍ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് കുകി വിഭാഗവും മേയ്തി വിഭാഗവും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ സമിതിയില്‍ അംഗമാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സമാധാന ചര്‍ച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചത്.

എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും കുകി വിഭാഗം ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുകികള്‍ വ്യക്തമാക്കി. കുകി ഗ്രൂപ്പുകളുടെ ആക്രമണം, അനധികൃത ഭൂമി കയ്യേറ്റം എന്നിവ പരിഹരിക്കാതെ ചര്‍ച്ചകള്‍ക്കില്ല എന്നാണ് മേയ്തി വിഭാഗത്തിന്റെ നിലപാട്.തങ്ങളുടെ പ്രതിനിധികളെ കൂടിയാലോചനായോ ചര്‍ച്ചകളോ കൂടാതെയാണ് സമിതിയില്‍ അംഗമാക്കിയതെന്ന് ഇരുവിഭാഗവും ആരോപിച്ചിരുന്നു.

You might also like