ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചരണം നിയമ വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി തമിഴ്നാട് സർക്കാർ

0

ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. “ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവൃത്തികൾ നിയമവിരുദ്ധമായി കാണാനാകില്ല. എന്നാൽ അവരുടെ മതം പ്രചരിപ്പിക്കുന്നത് പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും ആരോഗ്യത്തിനും ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾക്കും എതിരാണെങ്കിൽ അത് ഗൗരവമായി കാണേണ്ടതാണെന്നും ” ഡി എം കെ സർക്കാർ വ്യക്തമാക്കി.

അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ, സംസ്ഥാനത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നും ഹർജിക്കാരന്റെ ആരോപണങ്ങൾ ഹിന്ദി ബെൽറ്റ് പ്രദേശങ്ങളിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കി.പൗരന്മാർക്ക് അവർ ആഗ്രഹിക്കുന്ന മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന സർക്കാർ അവരുടെ സത്യവാങ്മൂലത്തിൽ തറപ്പിച്ചു പറയുകയും ചെയ്യുന്നു.

“മറ്റൊരാളെ സ്വന്തം മതത്തിലേക്ക് നിർബന്ധിച്ച് മാറ്റാൻ ഭരണഘടന ഒരു വ്യക്തിക്കും മൗലികാവകാശം നൽകുന്നില്ല. എന്നാൽ ഏതൊരു വ്യക്തിക്കും അവന്റെ മതം പ്രചരിപ്പിക്കാൻ അത് അവകാശം നൽകുന്നു. അതുപോലെ, ഒരു വ്യക്തിയും മതം മാറുന്നതിൽ നിന്ന് ഭരണഘടന തടയുന്നില്ല. രാജ്യത്തെ പൗരന്മാർക്ക് അവരുടെ മതം സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്, അവരുടെ വ്യക്തിപരമായ വിശ്വാസത്തിനും സ്വകാര്യതയ്ക്കും എതിരായി സർക്കാർ സംസാരിക്കുന്നത് ഉചിതമല്ല”- സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നു.

തങ്ങളുടെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെ ദ്രോഹിക്കാൻ ബോധപൂർവവും ദുരുദ്ദേശ്യത്തോടെയും ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും എം കെ സ്റ്റാലിൻ സർക്കാർ വ്യക്തമാക്കുന്നു. “മൗലികാവകാശമനുസരിച്ച്, ഓരോ പൗരനും തന്റെ മതം സമാധാനപരമായി ആചരിക്കാനും പ്രചരിപ്പിക്കാനും അവസരമുണ്ട്. ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം കണ്ടെത്താനാകും, അത് അലംഘനീയമായ അവകാശമാണ്,” – സർക്കാർ പറയുന്നു.

ഉപാധ്യായയുടെ ഹർജിയെ “മതപരമായ പ്രേരിതമായ ഹർജി” എന്ന് വിളിക്കുന്ന സംസ്ഥാന സർക്കാർ, ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഏതെങ്കിലും മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരുന്ന ആശയത്തെ എതിർക്കുകയും ചെയ്തു. മധ്യപ്രദേശ്, ഒഡീഷ, ഇന്ത്യയിലെ ഹിന്ദി ബെൽറ്റ് എന്നിവിടങ്ങളിലെ ചില ആദിവാസി മേഖലകളിലെ ചില സംഭവങ്ങളുമായി മാത്രമേ ഹർജിക്കാരന്റെ ആരോപണങ്ങൾ ബന്ധപ്പെട്ടിട്ടുള്ളൂവെന്ന് സംസ്ഥാന സർക്കാർ സുപ്രീകോടതിയില്‍ വ്യക്തമാക്കി.

You might also like