ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു.

0

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ ഇത്തരത്തില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും കരിമരുന്നുകളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ പരിശോധന നടത്തണമെന്ന് കോടതി വ്യക്തമാക്കി,

ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്കതായ നടപടിയെടുക്കാന്‍ കളക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി.

You might also like