ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് നടക്കും

0

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് നടക്കും. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നല്‍കാന്‍ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യാസഖ്യം തീരുമാനിച്ചത്.

കഴിഞ്ഞ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇന്ത്യാ സഖ്യത്തിനായി കോണ്‍ഗ്രസില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കും. ലോക്‌സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ ഓം ബിര്‍ലയുടെ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം.

സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം ഇത് ആദ്യമല്ല. ലോക്‌സഭയില്‍ ഇതുവരെ നടന്ന 22 സ്പീക്കര്‍ തിരഞ്ഞെടുപ്പുകളില്‍ 17 തവണ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ലോക്‌സഭയിലുള്‍പ്പെടെ അഞ്ച് തവണ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്‍ഡിഎക്ക് ലോക്‌സഭയില്‍ 293 അംഗങ്ങളുണ്ട്. ഇന്ത്യാ സഖ്യത്തിന് 236.

രാജ്സ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ല. ഇത്തവണ കോണ്‍ഗ്രസിലെ പ്രഹ്ലാദ് ഗുഞ്ജലിനെതിരെ 41,924 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. മാവേലിക്കരയില്‍ നിന്ന് 10868 വോട്ടിനാണ് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചത്. സിപിഐയിലെ സി.എ അരുണ്‍കുമാറായിരുന്നു എതിരാളി.

സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12 ന് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിര്‍ലയുടെ സ്ഥാനാര്‍ഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിട്ടും പ്രോടെം സ്പീക്കര്‍ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കുകയായിരുന്നു.

സമയപരിധി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പാണ് കൊടിക്കുന്നിലിന്റെ പേര് നിര്‍ദേശിച്ചുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കിയത്

You might also like