വിമാനത്തില്‍ സീറ്റ് ഉറപ്പാകാത്തതിനെ തുടര്‍ന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

0

മുംബൈ: വിമാനത്തില്‍ സീറ്റ് ലഭിക്കാത്ത ദേഷ്യത്തില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശ് കക്കിനഡയ സ്വദേശി പബ്ബിനേഡി വിരേഷ് വെങ്കട്ട് നാരായണ്‍ മൂര്‍ത്തി (33) എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട അലയന്‍സ് എയര്‍ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. ടേക്ക് ഓഫിന് അല്‍പം സമയം മുമ്ബാണ് ബോംബുണ്ടെന്ന് ഫോണ്‍ സന്ദേശം എത്തുന്നത്.

രാത്രി 08.25നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ടേക്ക് ഓഫിന് ഇരുപത് മിനിറ്റ് മുമ്ബാണ് വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം നാസിക് റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത് എന്നാണ് ഡിണ്ടോറി പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ പൊലീസെത്തി വിമാനത്തിലെ യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡും (BDDS)സ്ഥലത്തെത്തി. പരിശോധനയില്‍ ബോംബോ സംശയാസ്പദമായ മറ്റേതെങ്കിലും തരത്തിലുള്ള വസ്തുക്കളോ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനകള്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് വിമാനം യാത്ര പുറപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അധികം വൈകാതെ തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യക്കരികിലെത്താന്‍ നാട്ടിലേക്ക് പോകുന്നതിനായി വിരേഷ്, വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിഎന്‍ആര്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ആകാത്തതിനാല്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വേറെ ടിക്കറ്റെടുക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവും ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായും അധികൃതര്‍ പറയുന്നു.

ഇതിനു ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും അസ്വസ്ഥനായി മടങ്ങിയ വിരേഷ്,നാസിക് റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. എയര്‍ലൈന്‍ ജീവനക്കാരുമായി ഇയാള്‍ സംസാരിച്ച്‌ നില്‍ക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിനു ശേഷം മൊബൈല്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ നാസിക്ക് സിറ്റിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ച യാത്രക്കാരനെ ജീവനക്കാര്‍ തടഞ്ഞു വെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഒരാള്‍ എമര്‍ജന്‍സി വാതില്‍ തുറന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചത്. ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ഇയാളെ ജീവനക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു.

You might also like