‘ക്യാപ്റ്റന്‍ സ്ഥാനത്ത് ഇപ്പോള്‍ ഒഴിവുകള്‍ ഒന്നുമില്ല’, സ്മിത്തിന് മറുപടിയുമായി ഓസ്ട്രേലിയന്‍ കോച്ച്‌

0

ഓസ്ട്രേലിയന്‍ നാഷണല്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് തന്നെ ക്ഷണിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ തയാറാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വര്‍ഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് രൂക്ഷ മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ നായകന്മാരുടെ കൈകളിലാണെന്ന് പറഞ്ഞ കോച്ച്‌ ജസ്റ്റിന്‍ ലാംഗര്‍ ഇനിയിപ്പോള്‍ സമീപകാലത്തൊന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് ഒഴിവില്ലെന്നും വ്യക്തമാക്കി.

‘ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുവാന്‍ ടിം പെയിനുണ്ട്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ക്യാപ്റ്റനായിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പും, വര്‍ഷാവസാനം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്ബരയുമാണ് ഓസീസിന് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അല്ലാതെ ഓസീസ് ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവില്‍ ഒഴിവുകളൊന്നുമില്ല’ ലാംഗര്‍ തുറന്നടിച്ചു.

വിലക്കിന് ശേഷം നാഷണല്‍ ടീമില്‍ തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ആഘോഷിച്ചത്. ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗില്‍ ആഷസ് നിലനിര്‍ത്തുവാന്‍ ടിം പെയിനിന് സാധിച്ചുവെങ്കിലും താരത്തിന് 36 വയസ്സാണെന്നുള്ളതാണ് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുന്നത്.

സ്മിത്തിനെ വീണ്ടും ക്യാപ്റ്റന്‍ ആക്കുന്നതില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇനിയൊരിക്കലും സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍െറ നായകനാവരുതെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞിട്ടുണ്ട്. ടിം പെയിനിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന് നായകസ്ഥാനം നല്‍കണമെന്നും ക്ലാര്‍ക്ക് പറഞ്ഞു. എന്നാല്‍ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ നായകന്‍ ആകണമെന്നും ചെയ്ത തെറ്റിനുള്ള അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ അഭിപ്രായപെട്ടു.

You might also like