തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ

0

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് സംഘം പൊലീസിന്റെ പിടിയിലായത്. തുടർന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരു പ്രതിക്ക് കാലിൽ വെടിയേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഹരിയാന സ്വദേശികളായ ഏഴംഗ സംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പണം കടത്താൻ ഉപയോഗിച്ച കാർ, കണ്ടെയ്‌നർ ലോറിക്കുള്ളിൽ കയറ്റിയാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടയിൽ കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിലിടിച്ചതാണ് പ്രതികളെ കുടുക്കിയത്. വാഹനം പരിശോധിച്ച പൊലീസ് കാർ കണ്ടെത്തുകയായിരുന്നു. ഇതോടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതിന് മുമ്പും സംഘം എടി.എം കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് തൃശൂരിലെ മൂന്ന് എടിഎമ്മുകൾ യുവാക്കൾ കൊള്ളയടിച്ചത്. ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് 60 ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്. എടിഎമ്മുകളിലെ സിസിടിവികളിൽ കറുത്ത പെയിന്റ് അടിച്ച മോഷ്ടാക്കൾ സെക്യൂരിറ്റി അലറാം ഉൾപ്പെടെയുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ച നടത്തിയത്

You might also like