കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 40-കാരൻ 100 ദിവസം ജീവിച്ചു; പുതിയ പരീക്ഷണം വിജയം, പ്രതീക്ഷയോടെ ലോകം

0

ഹൃദയം മാറ്റിവെക്കലിനായി ദാതാവിനെ കാത്തിരുന്ന ഓസ്‌ട്രേലിക്കാരന്‍ കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 100 ദിവസം ജീവിച്ചു. ഈ സാങ്കേതിക വിദ്യയില്‍ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്ന നാളിതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്

കഴിഞ്ഞ നവംബറില്‍ സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലാണ് 40-കാരനില്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഫെബ്രുവരിയില്‍ ഇയാള്‍ കൃത്രിമ ഹൃദയവുമായി ആശുപത്രി വിട്ടു. ഈ മാസം ആദ്യത്തില്‍ ഒരു ഹൃദയദാതാവിനെ ലഭ്യമാകുന്നതുവരെ അദ്ദേഹത്തെ ജീവനോടെ നിലനിര്‍ത്തിയത് കൃത്രിമ ഹൃദയമാണ്.

സെന്റ് വിന്‍സെന്റ് ആശുപത്രിയെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊനാഷ് സര്‍വകലാശാലയും മെഡിക്കല്‍ സാങ്കേതികവിദ്യ നിര്‍മാണ രംഗത്തുള്ള ബിവാകോര്‍ എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമാണ് ഉപകരണം നിര്‍മിച്ചത്.

ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രിക്രിയ നടത്തിയ 40-കാരന്‍ നിലവില്‍ സുഖംപ്രാപിച്ച് വരികയാണെന്നും ആശുപത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

ഹൃദയസ്തംഭനം നേരിടുന്ന ആളുകള്‍ക്ക് കൃത്രിമ ഹൃദയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പകരംസ്ഥാപിക്കാനാകുമെന്നതിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഈ പരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. അതേസമയം പരീക്ഷണ ഘട്ടത്തിലുള്ള ഈ ഉപകരണം പൊതുവായ ഉപയോഗത്തിനായി ഇതുവരെ അംഗീകരിച്ചിട്ടില്ല.

You might also like