
കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി; കേരള സിലബസുകാർക്ക് തിരിച്ചടി
കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്. കേരള സിലബസുകാര്‍ക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ക്ക് ശേഷിക്കെയാണ് പുതിയ നടപടി. വ്യത്യസ്തബോര്‍ഡുകള്‍ക്കു കീഴില്‍ പ്ലസ്ടു പാസായ വിദ്യാര്‍ഥികളുടെ മാര്‍ക്ക് റാങ്ക് പട്ടിക സമീകരിക്കുമ്പോള്‍ സംസ്ഥാനസിലബസുകാര്‍ പിന്തള്ളപ്പെടുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു
പ്ലസ്ടുപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ ഓരോ ബോര്‍ഡിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റ് ശേഖരിക്കും. കെമിസ്ട്രി പഠിക്കാത്തവര്‍ക്ക് പകരമായി കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി, ബയോളജി എന്നിവ പരിഗണിക്കും. കേരള സിലബസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നൂറും മറ്റുബോര്‍ഡിലേത് 95 മാര്‍ക്കുമാണെങ്കില്‍ രണ്ടും നൂറു മാര്‍ക്കായി കണക്കാക്കും. ഇങ്ങനെ, മൂന്നു വിഷയങ്ങളിലെയും മാര്‍ക്ക് നൂറിലേക്ക് മാറ്റി മൊത്തം 300 മാര്‍ക്കില്‍ ക്രമീകരിക്കും.
വിദ്യാര്‍ഥിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 70 മാര്‍ക്കാണ് കിട്ടിയതെങ്കില്‍ അത് നൂറിലേക്കു മാറ്റും. അതായത്, 70/95:100 എന്ന ഫോര്‍മുലയില്‍ കണക്കാക്കി മാര്‍ക്ക് 73.68 ആയി മാറും. എന്‍ജിനിയറിങ്ങിനുള്ള മൂന്നു വിഷയങ്ങളുടെയും മാര്‍ക്ക് ഈ രീതിയില്‍ ഏകീകരിച്ച് മൊത്തം മാര്‍ക്ക് 300-ല്‍ കണക്കാക്കും. തുടര്‍ന്ന്, ഓരോ വിഷയത്തിനുമുള്ള മാര്‍ക്ക് 5:3:2 എന്ന അനുപാതത്തില്‍ റാങ്കിന് പരിഗണിക്കും. മൂന്നുവിഷയങ്ങള്‍ക്കും മൊത്തമുള്ള മാര്‍ക്കില്‍ കണക്കിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെ വെയ്‌റ്റേജ് നിശ്ചയിച്ചാവും റാങ്കിന് പരിഗണിക്കുക.
എന്‍ജിനിയറിങ് പരീക്ഷയില്‍ വിദ്യാര്‍ഥി നേടുന്ന മാര്‍ക്ക് നോര്‍മലൈസ് ചെയ്ത് സ്‌കോര്‍ 300-ല്‍ കണക്കാക്കും. ഈ സ്‌കോറും പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മാര്‍ക്കും കൂട്ടി മൊത്തം 600 മാര്‍ക്കില്‍ കണക്കാക്കിയാവും റാങ്ക് സ്‌കോര്‍ നിശ്ചയിക്കുക. ദേശീയബോര്‍ഡുകളില്‍നിന്ന് പ്ലസ്ടു പാസായവരുടേതു കണക്കാക്കുമ്പോള്‍ ദേശീയതലത്തില്‍ അതതു വിഷയത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് മാത്രമേ നോര്‍മലൈസേഷനു പരിഗണിക്കൂ. റാങ്ക് പട്ടിക തയ്യാറാക്കുംമുന്‍പ് വ്യത്യസ്ത പരീക്ഷാബോര്‍ഡുകളിലെ ഉയര്‍ന്നമാര്‍ക്കിന്റെ വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമ്മിഷണറേറ്റ് ശേഖരിക്കും. അതു ലഭിച്ചില്ലെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നൂറുശതമാനമായി പരിഗണിക്കും.
മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനുശേഷമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അടുത്തിടെ കീം ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകികരണം നടപ്പാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകിയതുകാരണം കീം ഫലപ്രഖ്യാപനം വൈകുകയും ചെയ്തിരുന്നു.
