സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവുകള്‍ ഇന്ത്യ തള്ളി

0

ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവുകള്‍ ഇന്ത്യ തള്ളി.

കോടതി നടപടികള്‍ നിയമ വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമ സാധുതയില്ലെന്നും വ്യക്തമാക്കി. അതിനാല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള രേഖകള്‍ ഹാജരാക്കാനോ വാദങ്ങളില്‍ കക്ഷി ചേരാനോ ഇന്ത്യ തയ്യാറല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ ബഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകള്‍ ഹാജരാക്കാന്‍ ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ പദ്ധതികളിലെ ജല സംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ നീക്കം. എന്നാല്‍ കോടതിയുടെ ഉത്തരവുകള്‍ക്ക് നിയമ സാധുതയില്ലാത്തതിനാല്‍ ലോഗ് ബുക്കുകള്‍ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

സാങ്കേതിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ‘സ്വതന്ത്ര വിദഗ്ദ്ധനെ’ നിയമിക്കുന്നതിന് പകരം പാകിസ്ഥാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ഫെബ്രുവരി 2, 3 തിയതികളില്‍ കോടതി വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതില്‍ പങ്കെടുക്കുന്നില്ല. ഇന്ത്യയുടെ അഭാവത്തില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം

You might also like