
സംസ്ഥാനത്ത് താപനില : പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും, ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർക്ക് ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. സ്കൂളുകളിൽ കുട്ടികൾക്കായി കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലത്ത് നടത്തുന്ന അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. അംഗനവാടി കുട്ടികൾക്കും ശാരീരിക അവശതയുള്ളവർക്കും ചൂട് ഏൽക്കാത്ത വിധം തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരും ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. മാധ്യമപ്രവർത്തകർ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് ജോലിയിടങ്ങളിൽ ആവശ്യമായ വിശ്രമവും കുടിവെള്ളവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
